Wednesday, April 3, 2013

നീയും ഞാനും
==============
നവംബറിലെ തണുത്ത രാവുകളിലൊന്നിലാണ്
നീ എന്നില്‍ ഒരു നദിയായ് ഒഴുകിയെത്തിയത്..
മാമരം കോച്ചുന്ന, ദൂരെ മണ്ണിലും വിണ്ണിലും
താരാഗണങ്ങള്‍ മിന്നിത്തിളങ്ങുന്ന
ഡിസംബര്‍ രാവുകളില്‍
നിന്‍ സ്നേഹനടിയുടെ തീരത്തിരുന്നു ഞാന്‍ വാചാലനായി...
മീനവും മേടവും പോയ്‌ മറയവേ,
വേനലിന്‍ കൈകള്‍ കരുത്താര്‍ജ്ജിക്കവേ
നിന്നിലെ ഒഴുക്കുകള്‍ വറ്റിത്തുടങ്ങിയത് ഞാന്‍ നോക്കി നിന്നു...
കണ്മുന്നില്‍ നീ വറ്റിവരണ്ടെങ്കിലും
ദൂരെയായി നീ കൈവഴികള്‍ വിരിച്ചത്
ഞാനറിഞ്ഞില്ല, സത്യം!
ഇന്നെന്റെ ഊഷരതീരങ്ങളില്‍
പലരും നിന്നെ കോരിക്കുടിക്കുമ്പോള്‍
അറിയുന്നുവോ നീയെന്‍ ഇലകള്‍ കൊഴിഞ്ഞതും
യൌവനം ചൂടില്‍ കരിഞ്ഞുണങ്ങിയതും??
പരിഭവമില്ലൊട്ടും; ഒന്നു ചീയാതെ മറ്റൊന്നിന്‍
വളമാകില്ലെന്ന പഴമൊഴിയില്‍
ആശ്വസിക്കുന്നു ഞാന്‍ ....

5 comments:

  1. ലളിതമായ വാക്കുകളിൽ നൊമ്പരവും, ഗൃഹാതുരത്വവും..

    ReplyDelete
  2. ഒന്നു ചീയാതെ മറ്റൊന്നിന്‍
    വളമാകില്ലെന്ന പഴമൊഴിയില്‍
    ആശ്വസിക്കുന്നു ഞാന്‍ ....
    ഞാനും......നല്ല കവിതകള്‍...

    ReplyDelete
  3. നവംബറും ഡിസംബറുമൊക്കെപ്പറഞ്ഞ് പിന്നെ മീനവും എടവവും...
    നല്ല ഒതുക്കത്തിൽ പറഞ്ഞു.

    ReplyDelete
  4. പലതും നാം അറിയാതെ പോകുന്നു ,അറിഞ്ഞു വരുമ്പോഴേക്കും നഷ്ടബോധം നമ്മെ കീഴ്പ്പെടുത്തിയിട്ടുണ്ടാവും ,, നല്ല വരികള്‍ .

    ReplyDelete
  5. അങ്ങനെ ചീഞ്ഞ് വളമാകാനും ഒരു മനസ്സ് വേണം കൂടെ ഭാഗ്യവും.

    ReplyDelete